തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം നേതാവ് പി.ശശി ഒരു ക്രമസമാധാനപ്രശ്നമായി മാറുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു കഴിയും വരെയെങ്കിലും ശശിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പി.ശശിയുടെ പേര് എവിടെ ഉച്ചരിച്ചാലും സിപിഎമ്മുകാര്‍ ആക്രമിക്കുമെന്ന സ്ഥിതിയാണുള്ളതെന്ന് ബിജെപി വക്താവ് ജോര്‍ജ്ജ് കുര്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശശിയുടെ പേരുപറഞ്ഞതിനാണ് ഏഷ്യാനെറ്റ് ലേഖകനെ ജയരാജന്‍ മര്‍ദ്ദിച്ചത്. ശശിക്കെതിരെ പാര്‍ട്ടിക്ക് കിട്ടിയ പരാതി പോലീസിന് കൈമാറണം. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ശശിയെ അറസ്റ്റ് ചെയ്യണമെന്ന് ജോര്‍ജ്ജ് കുര്യന്‍ ആവശ്യപ്പെട്ടു. അക്രമം നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. നേമം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി.ശിവന്‍കുട്ടി തെരഞ്ഞെടുപ്പുദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുകയും അവരോട് തട്ടിക്കയറുകയും ചെയ്തു. നിയമപരമായ നടപടികള്‍ സ്വീകരിക്കാനെത്തിയ ഉദ്യോഗസ്ഥയോടാണ് ശിവന്‍കുട്ടി ഭീഷണി മുഴക്കിയത്. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പു നടത്താനുള്ള ഇലക്ഷന്‍ കമ്മീഷന്റെ ശ്രമത്തെയാണ് ശിവന്‍കുട്ടി തടസ്സപ്പെടുത്താന്‍ തുനിഞ്ഞത്. കയ്യൂക്കു കൊണ്ട് തെരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന മോഹമാണ് ശിവന്‍ കുട്ടിക്കെന്ന് ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു. നേമം മണ്ഡലത്തില്‍ പോലീസിന്റെ ശക്തമായ സാന്നിധ്യം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വനിതാ പോളിംഗ് ഓഫീസറെ കരണത്തടിച്ചു വീഴ്ത്തുകയായിരുന്നു സിപിഎം. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായ സംഭവങ്ങള്‍. തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ് ഇവരുടെ ലക്ഷ്യം. കരുനാഗപ്പള്ളിയിലെ സ്ഥാനാര്‍ത്ഥിയായ മന്ത്രി സി.ദിവാകരന്‍ വോട്ടു ചോദിച്ചു ചെന്നപ്പോള്‍ എഴുന്നേറ്റ് നിന്നില്ലെന്ന് പറഞ്ഞാണ് ഒരാളെ മര്‍ദ്ദിച്ചത്. സ്ഥാനാര്‍ത്ഥിതന്നെ വോട്ടറെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി വോട്ടു ചെയ്യിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. സമ്മതിദായകരെ നേതാക്കള്‍ തന്നെ കൈകാര്യം ചെയ്യുന്ന ഗുരുതരസ്ഥിതിവിശേഷമാണ് ഉള്ളത്. ജനങ്ങള്‍ക്ക് ഭയപ്പാടില്ലാതെ വോട്ടു ചെയ്യാനുള്ള സാഹചര്യം തെരഞ്ഞെടുപ്പു കമ്മീഷന്‍ ഒരുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. മലമ്പുഴയിലെ സ്ഥാനാര്‍ത്ഥി വിവാദം ജനശ്രദ്ധ തിരിക്കാനുള്ള കോണ്‍ഗ്രസ്സിന്റെ തന്ത്രമാണെന്ന് ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മലമ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നത് കോണ്‍ഗ്രസ്സിനെതിരായ ആരോപണങ്ങളില്‍ നിന്ന് ജനശ്രദ്ധതിരിക്കാനാണ്. ഹെലികോപ്ടര്‍ വിവാദവും അഴിമതി ആരോപണങ്ങളുമുണ്ടാപ്പോഴാണ് സ്ഥാനാര്‍ത്ഥിവിവാദം ഉന്നയിച്ചത്. ഉമ്മന്‍ചാണ്ടിക്കെതിരെ സിപിഎമ്മും വിഎസ്സിനെതിരെ കോണ്‍ഗ്രസ്സും ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതെന്തിനാണെന്ന് ഇരുകക്ഷികളും വിശദീകരിക്കണം. രണ്ടു പാര്‍ട്ടികളിലും ശക്തരായ സ്ഥാനാര്‍ത്ഥികളുണ്ടന്നിരിക്കെ ദുര്‍ബലരെ നിര്‍ത്തിയത് ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇ.പി.ജയരാജനെതിരെ മട്ടന്നൂരില്‍ കേരളാകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെയും എ.കെ.ബാലനെതിരെ കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗസ്ഥാനാര്‍ത്ഥിയെയും നിര്‍ത്തിയും ധാരണയുടെ അടിസ്ഥാനത്തിലാണ്. ഈ രണ്ടിടത്തും കേരളാകോണ്‍ഗ്രസ്സില്ലെന്ന് എല്ലാവര്‍ക്കും അറിയാം.
മലമ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള പി.കെ.മജീദാണ്. അദ്ദേഹം ജനതാദ(യു)ള്‍ നേതാവാണ്. അടിയന്തിരാവസ്ഥയ്ക്കെതിരെ സമരംചെയ്ത് ജയിലില്‍ പോയതടക്കം പാരമ്പര്യമുള്ള ശക്തനായ നേതാവാണ്. ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ യുഡിഎഫ് ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി എല്‍ഡിഎഫിനെ സഹായിക്കുകയാണെന്നും ജോര്‍ജ്ജ്കുര്യന്‍ ആരോപിച്ചു.